കായംകുളത്ത് വാഹനാപകടത്തിൽ പെട്ട യുവതിക്ക് നേരെ ലൈംഗിക അതിക്രമമെന്ന് പരാതി. ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ കായംകുളം സ്വദേശിയും വ്യാപാരി നേതാവുമായി സിനിൽ സബാദ് ശരീരത്ത് കടന്നു പിടിച്ചെന്നാണ് 25 കാരിയുടെ പരാതി. സംഭവത്തിൽ കേസെടുത്ത പൊലീസ് സിനിലിനെ നോട്ടീസ് നൽകി വിട്ടയച്ചതും വിവദമായി.
കിഴിഞ്ഞ നാലിനായിരുന്നു സംഭവം. യുവതി സഞ്ചരിച്ച വാഹനം കായംകുളം കെപിഎസി ജംഗ്ഷന് സമീപം രാത്രി പന്ത്രണ്ടരയോടെ അപകടത്തിൽ പെട്ടു. രക്ഷാപ്രവർത്തനത്തിനെത്തിയ സംഘത്തിൽ സിനിൽ സബാദുമുണ്ടായിരുന്നു. ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ യുവതിയുടെ ശരീരത്തിൽ ലൈംഗിക ചുവയോടെ സ്പർശിച്ചെന്നാണ് പരാതി. സംഭവ ദിവസം തന്നെ യുവതി പരാതി പൊലീസിനെ അറിയിച്ചെങ്കിലും നടപടി എടുത്തില്ലെന്നും വിമർശനം.
കായംകുളം പൊലീസ് ആരോപണ വിധേയന് നോട്ടീസ് നൽകി വിട്ടയക്കുകയായിരുന്നു.
കായംകുളത്തെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതാവാണ് സിനിൽ സബാദ്. സംഭവം വിവാദമായതിന് പിന്നാലെ സിനിൽ ഒളിവിൽ പോയി. കേസ് ഒതുക്കി തീർക്കാൻ സിനിൽ ഉന്നത ഇടപെടൽ നടത്തിയെന്നും ആരോപണമുണ്ട്. ഒളിവിൽ തുടരുന്ന സിനിലിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
