തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഓർബിറ്റൽ ബഹിരാകാശ റോക്കറ്റായ ‘വിക്രം 1’ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഐ.എസ്.ആർ.ഓ.യുടെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ് ‘മിഷൻ ആഗമൻ’ എന്ന് പേരിട്ട ഈ ചരിത്ര ദൗത്യം കുതിച്ചുയർന്നത്. വിക്ഷേപണത്തിനായി നിശ്ചയിച്ചിരുന്ന സമയത്തിന് തൊട്ടുമുമ്പ് സാങ്കേതിക കാരണങ്ങളാൽ കൗണ്ട് ഡൗൺ അഞ്ച് മിനിറ്റോളം നിർത്തിവെച്ചിരുന്നെങ്കിലും പിന്നീട് പ്രതിസന്ധികൾ മറികടന്ന് ദൗത്യം വിജയകരമായി പൂർത്തിയാക്കുകയായിരുന്നു.
ഇൻസ്പേസിന്റെ (IN-SPACe) പൂർണ്ണ പിന്തുണയോടെയാണ് ഈ ദൗത്യം യാഥാർത്ഥ്യമാക്കിയത്. ഇതുവരെ ഐ.എസ്.ആർ.ഓ. വികസിപ്പിച്ച ഔദ്യോഗിക റോക്കറ്റുകളിലൂടെ മാത്രം ഉപഗ്രഹ വിക്ഷേപണം നടത്തിയിരുന്ന ഇന്ത്യയിൽ, ബഹിരാകാശ രംഗത്ത് സ്വകാര്യ പങ്കാളിത്തത്തിന്റെ പുതിയൊരു യുഗത്തിനാണ് ‘മിഷൻ ആഗമൻ’ തുടക്കം കുറിച്ചിരിക്കുന്നത്. പൂർണ്ണമായും ഖര ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന മൂന്ന് ഘട്ടങ്ങളുള്ള റോക്കറ്റാണ് വിക്രം 1. 24 മീറ്റർ ഉയരമുള്ള ഈ റോക്കറ്റിന് 350 കിലോഗ്രാം വരെയുള്ള ഉപഗ്രഹങ്ങളെ വഹിച്ച് ബഹിരാകാശത്തേക്ക് സഞ്ചരിക്കാൻ ശേഷിയുണ്ട്.
ആദ്യ പരീക്ഷണ ദൗത്യമായതിനാൽ വലിയ ഉപഗ്രഹങ്ങളൊന്നും ഇത്തവണ അയച്ചിട്ടില്ല. ഭൂമിയിൽ നിന്ന് 450 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്താൻ ലക്ഷ്യമിട്ട ഈ ദൗത്യം വെറും 15 മിനിറ്റും 46 സെക്കൻഡും കൊണ്ടാണ് പൂർത്തിയായത്. ജർമനിയിൽ നിന്നുള്ളവ ഉൾപ്പെടെ നാല് പ്രധാന പേലോഡുകളാണ് റോക്കറ്റിൽ ഉണ്ടായിരുന്നത്. ഇതിന് പുറമെ കോസ്മോസ് ഡയമണ്ട്സിന്റെ ‘കോസ്മിക് ബ്ലൂ’ എന്ന ആർട്ട് വർക്കും, 18 കാരറ്റ് സ്വർണ്ണത്തിൽ നിർമ്മിച്ച സി.വി. രാമൻ, വിക്രം സാരാഭായ്, എ.പി.ജെ. അബ്ദുൽ കലാം എന്നിവരുടെ മിനിയേച്ചർ രൂപങ്ങളും ലാബ് നിർമ്മിത ഡയമണ്ട് ആഭരണങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസ കാർഡും ഈ ചരിത്ര റോക്കറ്റിന്റെ പേലോഡുകളുടെ ഭാഗമായി ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്.
