ന്യൂഡൽഹി: നവകേരള സർവേയ്ക്ക് ചെലവാഴയത് 13.04കോടി രൂപയാണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.അനുവദിച്ച ഇരുപത് കോടിയിൽ 13.04കോടി ചെലവായി. ഇതിൽ ബ്രോഷറിന് 5.54കോടി, കത്തിന് 1കോടി, വോളണ്ടിയർമാരുടെ യാത്രയ്ക്ക് 1.45കോടി എന്നിങ്ങനെയാണ് സുപ്രീം കോടതിയിൽ സർക്കാർ നൽകിയ കണക്ക്.
പൊതുജനങ്ങളിൽ നിന്ന് പണം ചെലവഴിച്ച് സിപിഐഎം ക്യാമ്പയിൻ നടത്തുന്നുവെന്ന് ആരോപിച്ച് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും ജനറൽ സെക്രട്ടറി മുബാസും മുൻപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ച് ഹൈക്കോടതി സർവേ റദ്ദാക്കിയെങ്കിലും സുപ്രീം കോടതി ഈ വിധി സ്റ്റേ ചെയ്തിരുന്നു.
സർക്കാരിന്റെ വികസന – ക്ഷേമ പ്രവർത്തനങ്ങളെ കുറിച്ച് ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കാനുള്ള പദ്ധതി എന്ന നിലയ്ക്കായിരുന്നു നവകേരള സർവേ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒക്ടോബർ 29ലെ മന്ത്രിസഭാ യോഗമാണ് നവകേരള സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം എന്ന പേരിൽ സർവേ നടത്താൻ തീരുമാനിച്ചത്. പരിശീലനം നേടിയ 5000ത്തോളം വോളന്റിയർമാരിലൂടെ ഗൃഹസന്ദർശനം നടത്തി വിവരങ്ങൾ ശേഖരിക്കുന്ന പദ്ധതിയാണിത്.
