തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അഭ്യന്തരമന്ത്രിക്ക് റിപ്പോർട്ട് നൽകി ഡിജിപി റവാഡ ചന്ദ്രശേഖർ. സിപിഐഎം കലാപശ്രമം നടത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. കലാപം ഒഴിവാക്കാനായത് പൊലീസ് സംയമനം പാലിച്ചതോടെയാണെന്നും കലാപം ഒഴിവാക്കാനാണ് പാർട്ടി ഓഫീസിൽ കയറാതിരുന്നതെന്നും റിപ്പോർട്ടിലുണ്ട്.
സംഭവത്തിൽ ഡിജിപി ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിജിപിയെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിളിപ്പിക്കുകയായിരുന്നു.. ഇന്റലിജൻസ് ADGPയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ഇന്റലിജൻസ് മേധാവി പി വിജയൻ, പൊലീസ് ഉപദേഷ്ടാവ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
ഇ ഡി ഉദ്യോസ്ഥർക്കെതിരായ അക്രമത്തിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടാണ്. മൂന്ന് പേരെയാണ് ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീജിത്ത്, ഷാഹിൻ, മനോജ്, നിതിൻ രാജ്, ജീവൻ, കിരൺ, അനിൽ കുമാർ, അമൽ എന്നിവരാണ് പിടിയിലായത്. കിരൺ, അനിൽകുമാർ എന്നിവരെ വീട്ടിൽ കയറിയാണ് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മറ്റുള്ളവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മൂൻ കൗൺസിലർമാരുടെ വീടുകളിൽ ഉൾപ്പടെയാണ് പരിശോധന നടക്കുന്നത്. ഐ പി ബിനു, ആറ്റുകാൽ ഉണ്ണി എന്നിവരെ ഉൾപ്പെടെയാണ് പൊലീസ് അന്വേഷിക്കുന്നത്. ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിക്കുന്ന വാഹനത്തിന് നേരെ ഐ പി ബിനു ചീമുട്ട എറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതേസമയം കേസിൽ 15 പേരെയാണ് പൊലീസ് തിരിച്ചറിഞ്ഞിട്ടുള്ളത്.
