നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു. നീറ്റ് ക്രമക്കേടിനെ ചോദ്യം ചെയ്ത് സമരം ചെയ്ത വിദ്യാർഥികളെ തല്ലിച്ചതച്ചതിലും രാഹുൽ ഗാന്ധി അടക്കമുള്ള എം.പിമാരെ കൈയേറ്റം ചെയ്തതിലും പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്.

സംസ്ഥാനത്തെ കോളജ് കാമ്പസുകളിൽ മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കാനും ക്ലാസുകൾ ബഹിഷ്കരിക്കാനും കെ.എസ്.യു ആഹ്വാനം ചെയ്തു. ഭരണകൂട ഭീകരതക്ക് എതിരായാണ് വിദ്യാഭ്യാസ ബന്ദെന്ന് കെ.എസ്.യു വ്യക്തമാക്കി.
കെ.എസ്.യുവിന് പുറമെ ഡൽഹിയിൽ വിദ്യാർഥി പ്രതിഷേധത്തിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജൂലൈ 24ന് എസ്.എഫ്.ഐയും അഖിലേന്ത്യ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവെക്കും വരെ പ്രതിഷേധം തുടരുമെന്നും എസ്.എഫ്.ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. വ്യാഴാഴ്ച കേരളത്തിൽ എസ്.എഫ്.ഐ ലോക്ഭവന് മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.
