തിരുവനന്തപുരം: മഴ ഇടവേളയിട്ടതോടെ സംസ്ഥാനത്ത് താപനില ഉയർന്നു. ഇന്നലെ കൊല്ലം പുനലൂരിൽ സാധാരണയേക്കാൾ 4.7 ഡിഗ്രി സെൽഷ്യസ് ഉയർന്ന് 36.2 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. മിക്ക സ്റ്റേഷനുകളിലും രണ്ട് മുതൽ 4.7 ഡിഗ്രി വരെ താപനില ഉയർന്നിട്ടുണ്ട്. പൊതുജനങ്ങൾ നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും നിർദ്ദേശിച്ചിട്ടുണ്ട്.
വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടർന്നേക്കും. മഴ കുറഞ്ഞതിന് പിന്നാലെ ചൂടും കൂടിയതോടെ വൈദ്യുതി ആവശ്യകതയിൽ 500 മുതൽ 600 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്. ഹ്രസ്വകാല കരാറിന് രണ്ടു തവണ ടെൻഡർ വിളിച്ചിട്ടും പീക്ക് സമയത്ത് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടിയില്ല. സംസ്ഥാനത്ത് കടുത്ത ചൂടിൽ ജനം വലയുമ്പോൾ വൈദ്യുതി നിയന്ത്രണം ഇരുട്ടടിയാവുകയാണ്. നിയന്ത്രണ മുന്നറിപ്പായാണ് കെഎസ്ഇബി നൽകുന്നത്.
