ചെങ്ങോട്ടുകാവ് റെയിൽവേ മേൽപ്പാലം റോഡ് നിർമാണം അനിശ്ചിതത്വത്തിൽ; നാട്ടുകാർ ദുരിതത്തിൽ

news image
May 28, 2026, 7:09 am GMT+0000 payyolionline.in

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് റെയിൽവേ മേൽപ്പാലത്തിലെ കുഴികൾ അടച്ച് റീടാറിങ് നടത്തുന്നതിനായി റോഡ് പൊളിച്ചിട്ടിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും പണി പൂർത്തിയാക്കാത്തതിൽ വ്യാപക ജനരോഷം. ഒരു മാസം മുൻപ് നന്തി മേൽപ്പാലത്തിലെ റീടാറിങ് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് യന്ത്രസഹായത്തോടെ ചെങ്ങോട്ടുകാവിലെ ടാറിങ് ഇളക്കിമാറ്റിയത്. രണ്ട് ദിവസത്തിനകം ടാറിങ് നടത്തുമെന്ന് ദേശീയപാതാ അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും നിലവിൽ പണികൾ പൂർണ്ണമായി നിലച്ച മട്ടാണ്.

​റോഡിന്റെ മേൽഭാഗം ഇളക്കിക്കിടക്കുന്നതിനാൽ വലിയ ബുദ്ധിമുട്ടോടെയാണ് വാഹനങ്ങൾ ഇതിലൂടെ കടന്നുപോകുന്നത്. ഇത് ദേശീയപാതയിൽ കിലോമീറ്ററുകളോളം നീളുന്ന വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. പുതിയ ആറുവരിപ്പാതയിലൂടെ വാഹനങ്ങൾ തിരിച്ചുവിടാൻ ശ്രമിച്ചാൽ കൊല്ലം കുന്നോറമലയിൽ നിർമാണപ്രവൃത്തികൾ നടക്കുന്നതിനാൽ അവിടെയും ഗതാഗത നിയന്ത്രണമുണ്ട്. അതുകൊണ്ട് തന്നെ വാഹനങ്ങൾക്ക് ചെങ്ങോട്ടുകാവ് പാലം വഴി മാത്രമേ പോകാൻ സാധിക്കൂ. കാലവർഷം ശക്തമാകുന്നതിന് മുൻപ് ടാറിങ് നടത്തിയില്ലെങ്കിൽ വലിയ അപകടങ്ങൾക്ക് ഇത് കാരണമാകുമെന്ന് നാട്ടുകാരും യാത്രക്കാരും മുന്നറിയിപ്പ് നൽകുന്നു.

​റോഡ് നിർമാണത്തിലെ മെല്ലെപ്പോക്ക് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിഷയം ദേശീയപാതാ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതായി കെ. പ്രവീൺകുമാർ എം.എൽ.എ. അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ ഇവിടെ ടാറിങ് പ്രവൃത്തികൾ പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി ഉറപ്പുനൽകിയതായും എം.എൽ.എ. വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe