കൊയിലാണ്ടി ഹാർബർ മുതൽ വടക്ക് കൊല്ലം അങ്ങാടി വരെ പരസ്പരം ബന്ധമറ്റുകിടന്ന വഴികളെ കൂട്ടിയോജിപ്പിച്ച്, രണ്ട് ചെറുപാലങ്ങൾ ഉൾപ്പെടെ നിർമിച്ച് തീരപാത യാഥാർഥ്യമാക്കുന്നു. അരയൻകാവ് ചെറിയതോട്, കുത്തംവള്ളി തോട് എന്നിവിടങ്ങളിൽ ചെറുപാലങ്ങൾ നിർമിച്ചാണ് ഈ ബദൽപാത സജ്ജമാക്കിയിരിക്കുന്നത്. കൊയിലാണ്ടി എം.എൽ.എ.യായിരുന്ന കാനത്തിൽ ജമീലയുടെ ആസ്തിവികസന ഫണ്ടിൽനിന്നും അനുവദിച്ച 1.16 കോടി രൂപ ചെലവിൽ, ഹാർബർ എൻജിനിയറിങ് സബ് ഡിവിഷൻ ഓഫീസിൻ്റെ മേൽനോട്ടത്തിലാണ് റോഡിൻ്റെയും പാലങ്ങളുടെയും നിർമാണം പൂർത്തിയാക്കിയത്. കടലേറ്റസാധ്യത കണക്കിലെടുത്ത് കോൺക്രീറ്റിലാണ് ഈ റോഡ് ഒരുക്കുന്നത്.
ഈ തീരറോഡ് പൂർണ്ണ സജ്ജമാകുന്നതോടെ യാത്രാക്കാർക്ക് കൊല്ലം ബീച്ച് റോഡുവഴി കോളംകടപ്പുറം, അരയൻകാവ്, കൂത്തംവള്ളി, ഗുരുകുലം ബീച്ച്, വലിയകത്ത് പള്ളി, മായൻ കടപ്പുറം വഴി കൊയിലാണ്ടി ഹാർബറിലേക്ക് നേരിട്ടെത്താം. കൊല്ലം, അരയൻകാവ്, ഗുരുകുലം ബീച്ച് മേഖലകളിലെ മത്സ്യത്തൊഴിലാളികൾക്ക് ദേശീയപാതയിലെ തിരക്കുകളിൽപ്പെടാതെ നേരിട്ട് ഹാർബറിലെത്താൻ ഇത് ഏറെ സഹായകരമാകും. കൂടാതെ ഹാർബറിൽനിന്ന് കാപ്പാട്, മുനമ്പംവഴി കാട്ടിലപ്പീടിക വരെയും പോകാനാകും. എന്നാൽ, മുൻപ് കടൽക്ഷോഭത്തിൽ തകർന്ന കാപ്പാട് ഭാഗത്തെ തീരപാത ഇതുവരെ ഗതാഗതയോഗ്യമാക്കിയിട്ടില്ല. ഹാർബർ മുതൽ ഏഴുകുടിക്കൽ വരെയുള്ള ഭാഗം നവീകരിച്ചിട്ടുണ്ടെങ്കിലും, ഏഴുകുടിക്കൽ മുതൽ കാപ്പാട് വരെയുള്ള ഭാഗം ഇപ്പോഴും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്.
ദേശീയപാതയിൽ കൊല്ലത്തിനും കൊയിലാണ്ടിക്കും ഇടയിൽ ഗതാഗതതടസ്സമുണ്ടാകുമ്പോൾ ചെറുവാഹനങ്ങൾക്ക് ഉപയോഗിക്കാൻ പറ്റിയ മികച്ചൊരു ബദൽ സംവിധാനമാണിത്. ഭാവിയിൽ വരുന്ന കാസർകോട്-തിരുവനന്തപുരം തീരദേശ ഹൈവേ ഈ റോഡുകൾക്ക് അനുബന്ധമായിട്ടായിരിക്കും കടന്നുപോകുക. കോഴിക്കോട് ജില്ലയിൽ കടലുണ്ടി മുതൽ വടകര പൂഴിത്തല വരെ 77 കിലോമീറ്റർ ദൈർഘ്യത്തിൽ 15.6 മീറ്റർ വീതിയിലാണ് തീരദേശപാതയ്ക്കായി സ്ഥലമേറ്റെടുപ്പ് പുരോഗമിക്കുന്നത്. ആകെ 13 റീച്ചുകളായി തിരിച്ചാണ് ഈ നടപടികൾ നടക്കുന്നത്. ഇതിൽ കടുത്ത കടൽക്ഷോഭ മേഖലയായ കാപ്പാട് തുവ്വപ്പാറയ്ക്കും ഏഴുകുടിക്കലിനും ഇടയിൽ, കടൽഭിത്തിയിൽനിന്ന് പത്തുമീറ്ററോളം കിഴക്കോട്ടുമാറിയാണ് പുതിയ പാതയ്ക്കായി സ്ഥലമേറ്റെടുപ്പ് നിർണയിച്ചിരിക്കുന്നത്.
