കഴിഞ്ഞ ജൂൺ 21-ന് നടന്ന നീറ്റ് യു.ജി പുനഃപരീക്ഷയുടെ ഫലം നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) പ്രസിദ്ധീകരിച്ചു. എം.ബി.ബി.എസ്, ഡെന്റൽ, ആയുഷ് തുടങ്ങിയ മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി 11.21 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ യോഗ്യത നേടിയത്. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് എൻ.ടി.എയുടെ ഔദ്യോഗിക വെബ്സൈറ്റായ https://neet.nta.nic.in വഴി ഫലം പരിശോധിക്കാവുന്നതാണ്. മേയ് 3-ന് നടന്ന ആദ്യ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്നാണ് രാജ്യവ്യാപകമായി പുനഃപരീക്ഷ നടത്തേണ്ടി വന്നത്. 20 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഈ പരീക്ഷയിൽ പങ്കെടുത്തത്.
പഞ്ചാബിൽ നിന്നുള്ള ആര്യൻ ഗുപ്ത, ഹരിയാണയിൽ നിന്നുള്ള പൻശൂൽ ബൻസൽ എന്നിവർ 720-ൽ 715 മാർക്ക് വീതം നേടി സംയുക്തമായി ഒന്നാം റാങ്ക് കരസ്ഥമാക്കി. മികച്ച വിജയം പ്രകടമായ പരീക്ഷയിൽ 19 വിദ്യാർത്ഥികൾ 700 മാർക്കിന് മുകളിലും, 138 വിദ്യാർത്ഥികൾ 690-ന് മുകളിലും, 1492 പേർ 650 മാർക്കിന് മുകളിലും സ്കോർ ചെയ്തിട്ടുണ്ട്. ആദ്യ 17 റാങ്കുകൾ നേടിയവർ പഞ്ചാബ്, ഹരിയാണ, രാജസ്ഥാൻ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. സംസ്ഥാനങ്ങൾ തിരിച്ചു പരിശോധിക്കുമ്പോൾ ഉത്തർപ്രദേശിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ യോഗ്യത നേടിയത്; 1.7 ലക്ഷം പേർ. ഏറ്റവും കുറവ് പേർ യോഗ്യത നേടിയത് ലക്ഷദ്വീപിലാണ് (43 പേർ). 573 മാർക്ക് നേടിയ ഫഹ്മീദ അനീസാണ് ലക്ഷദ്വീപിലെ ടോപ്പർ.
വിജയിച്ചവരിൽ വലിയൊരു പങ്ക് പെൺകുട്ടികളാണ്; ആകെ യോഗ്യത നേടിയവരിൽ 58 ശതമാനവും വിദ്യാർത്ഥിനികളാണ്. വിവിധ വിഭാഗങ്ങളിലായി യോഗ്യത നേടിയവരുടെ കണക്കുകൾ പരിശോധിക്കുമ്പോൾ ഒ.ബി.സി വിഭാഗത്തിൽ നിന്ന് 5.12 ലക്ഷം പേരും, ജനറൽ വിഭാഗത്തിൽ നിന്ന് 2.91 ലക്ഷം പേരും യോഗ്യത നേടി. കൂടാതെ എസ്.സി വിഭാഗത്തിൽ നിന്ന് 1.59 ലക്ഷം വിദ്യാർത്ഥികളും എസ്.ടി വിഭാഗത്തിൽ നിന്ന് 63,716 വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹത നേടിയിട്ടുണ്ട്
