കണ്ണൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പട്ടുവം സ്വദേശി നാരായണിയാണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. ഏപ്രിൽ 24-ന് വീട്ടുപരിസരത്ത് വെച്ചാണ് ഇവർക്ക് പാമ്പുകടിയേറ്റത്. ശംഖുവരയൻ പാമ്പാണ് കടിച്ചതെന്നാണ് പ്രാഥമിക നിഗമനം. കടിയേറ്റതിനെത്തുടർന്ന് വിഷം നാഡീവ്യൂഹത്തെ ബാധിച്ചതോടെ നില ഗുരുതരമാവുകയായിരുന്നു. പട്ടുവം മുതുകട സ്വദേശി നബീസ (70) കഴിഞ്ഞയാഴ്ച പാമ്പുകടിയേറ്റ് മരിച്ചതിന് പിന്നാലെയാണ് പ്രദേശത്ത് മറ്റൊരു മരണം കൂടി റിപ്പോർട്ട് ചെയ്യുന്നത്.
അതിനിടെ, തൃശ്ശൂർ മതിലകം കൂളിമുട്ടത്ത് ജനവാസ മേഖലയിൽ നിന്ന് അഞ്ചടിയോളം നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടി. എമ്മാട് കാട്ടുപറമ്പിൽ സിദ്ധിഖിന്റെ വീടിന്റെ അടുക്കളയിലാണ് പാമ്പ് കയറിയത്. ഇന്നലെ രാത്രി വീട്ടിൽ കയറിയ പാമ്പിനെ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ചാലക്കുടി ഫോറസ്റ്റ് ആർ.ആർ.ടി. അംഗം അൻസാരി എത്തി പിടികൂടി. പാമ്പിനെ പിന്നീട് വനംവകുപ്പിന് കൈമാറി. സംസ്ഥാനത്ത് വേനൽ കടുത്തതോടെ പാമ്പുകടി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
