പോക്സോ കേസിൽ പ്രായം നിർണയിക്കാൻ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് മതി; 18 വയസ്സിൽ താഴെയെങ്കിൽ ഉഭയസമ്മത വാദത്തിന് പ്രസക്തിയില്ലെന്ന് ഹൈക്കോടതി

news image
Jun 7, 2026, 6:25 am GMT+0000 payyolionline.in

കൊച്ചി: പോക്സോ കേസുകളിൽ ഇരയായ കുട്ടിയുടെ പ്രായം നിർണയിക്കുന്നതിന് എസ്.എസ്.എ.ൽ.സി. ബുക്കും സ്കൂൾ പ്രവേശന രജിസ്റ്ററും മതിയായ ഔദ്യോഗിക രേഖകളാണെന്ന് ഹൈക്കോടതി വ്യക്തമാക്കിക്കൊണ്ട് ഉത്തരവിട്ടു. പ്രായം 18 വയസ്സിൽ താഴെയുള്ള കുട്ടിയാണെങ്കിൽ, ശാരീരിക ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നു (Consensual) എന്ന പ്രതിഭാഗത്തിന്റെ വാദത്തിന് നിയമപരമായി യാതൊരു പ്രസക്തിയുമില്ലെന്നും കോടതി ഓർമ്മിപ്പിച്ചു.

മഞ്ചേരി പോക്സോ കോടതി പ്രതിയെ 10 വർഷം തടവിന് ശിക്ഷിച്ച വിധി ശരിവെച്ചുകൊണ്ട് ജസ്റ്റിസ് എ. ബദറുദ്ദീനാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. വിചാരണക്കോടതി വിധിക്കെതിരെ 41-കാരനായ മലപ്പുറം സ്വദേശി സമർപ്പിച്ച അപ്പീൽ ഹൈക്കോടതി തള്ളി.

തന്റെ അടുത്ത് നൃത്ത പഠനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചെന്നാണ് കേസ്. പീഡനത്തെത്തുടർന്ന് ഗർഭിണിയായ പെൺകുട്ടി പിന്നീട് ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്തിരുന്നു. എന്നാൽ, കേസിൽ അതിജീവിതയുടെ പ്രായം 18 വയസ്സിൽ താഴെയാണെന്ന് കൃത്യമായി തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. കോടതിയിൽ ഹാജരാക്കിയ എസ്.എസ്.എൽ.സി. ബുക്കും സ്കൂൾ അഡ്മിഷൻ രജിസ്റ്ററും പ്രായം തെളിയിക്കാനുള്ള അന്തിമ രേഖകളായി കണക്കാക്കാനാകില്ലെന്നും പ്രതി കോടതിയിൽ വാദിച്ചു.

പ്രതിഭാഗത്തിന്റെ വാദങ്ങളെ പൂർണ്ണമായി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു വ്യക്തിയുടെ പ്രായം തെളിയിക്കുന്നതിൽ ഏറ്റവും വിശ്വാസയോഗ്യവും പ്രാധാന്യമുള്ളതുമായ രേഖയാണ് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. പെൺകുട്ടി ജന്മം നൽകിയ കുഞ്ഞിന്റെ പിതാവ് പ്രതി തന്നെയെന്ന് ഡി.എൻ.എ. (DNA) പരിശോധനയിലൂടെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

കുട്ടിക്ക് 18 വയസ്സ് തികഞ്ഞിട്ടില്ലെന്ന് സ്കൂൾ രേഖകളിലൂടെ വ്യക്തമായ സാഹചര്യത്തിൽ, പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നെന്ന വാദം നിയമത്തിന് മുന്നിൽ നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, മഞ്ചേരി പോക്സോ കോടതി വിധിച്ച 10 വർഷത്തെ തടവുശിക്ഷ അതേപടി നിലനിർത്തുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe