ന്യൂഡൽഹി: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച തടയാൻ അതീവ സുരക്ഷാ മുൻകരുതലുകളുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ). ചോദ്യപേപ്പർ തയ്യാറാക്കുന്ന അധ്യാപകരെയും അത് വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്നവരെയും പൂർണ്ണമായും ബാഹ്യലോകവുമായി ബന്ധമില്ലാത്ത ഒരു പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം. ജൂൺ 21-ന് പരീക്ഷ അവസാനിക്കുന്നത് വരെ ഇവർക്ക് ഈ കേന്ദ്രത്തിൽ നിന്ന് പുറത്തുപോകാൻ അനുമതിയുണ്ടാകില്ല.
ചോദ്യപേപ്പർ ചോരാതിരിക്കാൻ ഏർപ്പെടുത്തിയ ബഹുതല സുരക്ഷാ ക്രമീകരണങ്ങളുടെ ആദ്യപടിയായാണ് ഈ നടപടി. ഈ കേന്ദ്രത്തിൽ മൊബൈൽ ഫോൺ, ലാപ്ടോപ്പ്, സ്മാർട്ട് വാച്ച് തുടങ്ങിയ യാതൊരുവിധ ആശയവിനിമയ സംവിധാനങ്ങളും ഉപയോഗിക്കാൻ അനുവദിക്കില്ല. അടിയന്തര സാഹചര്യങ്ങളിൽ ചില ഉദ്യോഗസ്ഥർക്ക് മാത്രമായിരിക്കും പുറത്തുപോകാൻ അനുമതിയുള്ളത്. ഇവരുടെ പുറത്തുപോക്കും തിരിച്ചുവരവും കൃത്യമായി നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യും.
കഴിഞ്ഞ മേയ് മാസം നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്ന് പരീക്ഷ റദ്ദാക്കേണ്ടി വന്നിരുന്നു. ഇത് വലിയ രീതിയിലുള്ള വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ച സാഹചര്യത്തിലാണ് ജൂൺ 21-ന് നടക്കാനിരിക്കുന്ന പുനഃപരീക്ഷ അതീവ ജാഗ്രതയോടെയും കൺശമായ സുരക്ഷയോടെയും നടത്താൻ നാഷണൽ ടെസ്റ്റിങ് ഏജൻസി തീരുമാനിച്ചിരിക്കുന്നത്.
