തൃശ്ശൂർ: സംസ്ഥാനത്തെ ബൂത്ത് ലെവൽ ഓഫീസർമാരുടെ (ബി.എൽ.ഒ) ആനുകൂല്യം വെട്ടിക്കുറച്ചതായി പരാതി. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് (എസ്.ഐ.ആർ) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ 6000 രൂപ ഇൻസെന്റീവ് നിശ്ചയിച്ച സ്ഥാനത്താണ് കേരളത്തിൽ വെറും 2000 രൂപ മാത്രം നൽകിയത്. നാലുമാസത്തോളം നീണ്ട കഠിനമായ ജോലിക്ക് മാസം 500 രൂപ മാത്രമാണ് ബി.എൽ.ഒ.മാർക്ക് പ്രതിഫലമായി ലഭിച്ചത്.
2025 ഓഗസ്റ്റിലെ ഉത്തരവ് പ്രകാരം ജോലിയുടെ കാഠിന്യം കണക്കിലെടുത്താണ് കേന്ദ്രം 6000 രൂപ ഇൻസെന്റീവ് അനുവദിച്ചത്. എന്നാൽ, പഴയൊരു ഉത്തരവിന്റെ മറപിടിച്ച് കേരളത്തിലെ ചീഫ് ഇലക്ടറൽ ഓഫീസർ ഇത് 2000 രൂപയായി നിശ്ചയിക്കുകയായിരുന്നു. ജോലി സമ്മർദ്ദം മൂലം രണ്ട് ബി.എൽ.ഒ.മാർ മരിച്ചെന്ന ആരോപണം നിലനിൽക്കെയാണ് ഈ അവഗണന.
അർഹമായ തുക വെട്ടിക്കുറച്ചതിന് പുറമെ, നൽകിയ തുക പോലും പലർക്കും ലഭിച്ചിട്ടില്ല. മാർച്ച് 31-നകം നടപടികൾ പൂർത്തിയാക്കാത്തതിനാൽ തൃശ്ശൂർ ജില്ലയിലെ ഒല്ലൂർ, നാട്ടിക, കുന്നംകുളം മണ്ഡലങ്ങളിലടക്കം ലക്ഷക്കണക്കിന് രൂപ പാഴായി. സംസ്ഥാനത്തെ ഇരുപതോളം മണ്ഡലങ്ങളിൽ ബി.എൽ.ഒ.മാർക്ക് ഇനിയും പണം ലഭിക്കാനുണ്ട്. ഒറ്റപ്പാലം, ഷൊർണൂർ, ആലപ്പുഴ, പുതുപ്പള്ളി, തിരുവനന്തപുരം തുടങ്ങി നിരവധി മണ്ഡലങ്ങളിലെ ഉദ്യോഗസ്ഥരാണ് മാസങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
